പാചകവാതക സബ്‌സിഡി എണ്ണകമ്പനികള്‍ നിര്‍ത്തുന്നു; എസ്‌എംഎസ് അയച്ചു തുടങ്ങി

ന്യൂ ഡല്‍ഹി: സബ്‌സിഡി ഭാരം കുറക്കാന്‍ പുതിയ നീക്കവുമായി എണ്ണകമ്പനികള്‍. പ്രതിവര്‍ഷം വരുമാനത്തിനനുസരിച്ച് മാത്രം സബ്‌സിഡി നല്‍കാനുള്ള നീക്കങ്ങള്‍ക്ക് പൊതുമേഖല എണ്ണകമ്പനികള്‍ തുടക്കമിട്ടു.

24.90 രൂപയാണ് ഇപ്പോള്‍ സബ്‌സിഡിയായി ഉപഭോക്താക്കള്‍ എണ്ണകമ്പനികള്‍ക്ക് നല്‍കുന്നത്.
ഇത് വരുമാനത്തിനനുസരിച്ച് നിജപ്പെടുത്താനാണ് കമ്പനികള്‍ ഒരുങ്ങുന്നത്. പുതുക്കിയ നിബന്ധനപ്രകാരം കുടുംബത്തിന്റെ വരുമാനം പത്ത് ലക്ഷത്തിന് മുകളിലാണെങ്കില്‍ കമ്പനികള്‍ സബ്‌സിഡി നല്‍കില്ല.

ആദായ നികുതി രേഖകള്‍ പ്രകാരം വരുമാനം 10 ലക്ഷം രൂപക്ക് മുകളിലുള്ളവര്‍ക്ക് സബ്‌സിഡി നല്‍കില്ലെന്ന സന്ദേശം എണ്ണകമ്പനികള്‍ അയച്ചുതുടങ്ങി. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ബോധിപ്പിക്കാനുള്ള ഒരു ടോള്‍ഫ്രീ നമ്പറും സന്ദേശത്തിനൊപ്പം കമ്പനികള്‍ നല്‍കുന്നുണ്ട്. വരുമാന പരിധി സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നവർക്ക് അത് തെറ്റാണെന്ന് ബോധ്യമുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം പരാതിപ്പെടാം. ടോള്‍ ഫ്രീ നമ്പറിലൂടെയോ (18002333555) അതത് കമ്പനികളുടെ പോർട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
അതേസമയം, 24,50 എന്ന തുച്ഛമായ സബ്‌സിഡി തുക അനുവദിക്കുന്നതിനായി ആദായനികുതി വിവരങ്ങള്‍ ഉള്‍പ്പടെ പരിശോധിച്ച എണ്ണകമ്പനികളുടെ നടപടി അംഗീകരിക്കാനാവില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. 400 രൂപയാണ് മുമ്പ് സബ്‌സിഡിയായി എണ്ണകമ്പനികള്‍ നല്‍കിയിരുന്നത്.
എന്നാല്‍, കോവിഡുകാലത്ത് ഈ സബ്‌സിഡി തുക 24.90 രൂപയായി നിജപ്പെടുത്തുകയായിരുന്നു. സബ്‌സിഡി കുറച്ചപ്പോള്‍ വലിയ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും കോവിഡ് കാലം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ പുനരാലോചന നടത്താന്‍ കമ്പനികള്‍ തയാറായിരുന്നില്ല.