തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് ഗഫൂര്‍ പി.ലില്ലീസ്

തിരൂര്‍: തിരുന്നാവായ പഞ്ചായത്തുകാരെ നേരിട്ടറിഞ്ഞ് തിരൂര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ തിരുന്നവായ പഞ്ചായത്തിലായിരുന്ന പ്രചരണം.

16ഇടങ്ങളിലെ സ്വീകരണശേഷം പഞ്ചായത്തിലെ പ്രശ്‌നങ്ങള്‍ ഭൂരിഭാഗവും സ്ഥാനാര്‍ഥി നേരിട്ടു മനസ്സിലാക്കി.

തൊട്ടരികിലൂടെ ഭാരതപ്പുഴ ഒഴുകിയിട്ടും തങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളമില്ലാത്ത അവസ്ഥയാണെന്ന പരാതിയാണ് വ്യാപകമായി ലഭിച്ചത്.

അതോടൊപ്പം പഞ്ചായത്തില്‍ ഒരു സ്‌റ്റേഡിയമെന്ന ആവശ്യവും, ഇടുങ്ങിയ റോഡുകള്‍ മൂലം കുട്ടികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങളും നാട്ടുകാര്‍ സ്ഥാനാര്‍ഥിയോട് പറഞ്ഞു.

അതോടൊപ്പം തന്നെ കൊടക്കല്‍ അഴികത്ത് കളം കോളനിയിലുള്ളവര്‍ക്കു പ്രദേശത്തു പുതിയ വീടുവെക്കാന്‍ അധികൃതര്‍ അനുമതി നല്‍കുന്നില്ലെന്നും, നിലവിലുള്ള വീടുകളില്‍ പലതിനും നികുതിയടക്കാന്‍ പോലും പറ്റാത്ത സാഹചര്യമുണ്ടെന്നു നാട്ടുകാര്‍ പറഞ്ഞു.

ഏതോകമ്പനിയുമായുള്ള എഗ്രിമെന്റിന്റെ പേരില്‍ തങ്ങളെ പ്രതിസന്ധിയിലാക്കുകയാണെന്നും മൂന്‍ എം.എല്‍.എ സി.മമ്മൂട്ടി ഇക്കാര്യങ്ങളില്‍ മാറ്റംവരുത്തുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പാക്കിയില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

തന്നെ വിജയിപ്പിച്ചാല്‍ മേല്‍പറഞ്ഞ കാര്യങ്ങള്‍ക്കെല്ലാം കൃത്യമായ ഇടപെടല്‍ നടത്തി മാറ്റമുണ്ടാക്കുമെന്ന് ഗഫൂര്‍ പി.ലില്ലീസ് നാട്ടുകാര്‍ക്ക് ഉറപ്പു നല്‍കി.

ഇന്നലെ രാവിലെ ഒമ്പതിന് കാരത്തൂരില്‍നിന്നും ആരംഭിച്ച പ്രചരണ പരിപാടിയില്‍ 12.30ഓടെ കുന്നുംപുറത്ത് സമാപിച്ചു. പിന്നീട് രണ്ടുമണിക്ക് വലിയപറപ്പൂരില്‍നിന്നും ആരംഭിച്ച് രാത്രി ഏഴിന് വൈരങ്കോട് സമാപിച്ചു