കോട്ടക്കുന്ന് പാർക്ക് തുറന്നു.

ന്ന് മുതൽ രാവിലെ എട്ട് മുതൽ വൈകീട്ട് എട്ടു വരെ പാർക്ക് പ്രവർത്തിക്കും.

മലപ്പുറം: കോവിഡ് പശ്ചാത്തലത്തിൽ ഒൻപത് മാസത്തോളം അടഞ്ഞു കിടന്ന കോട്ടക്കുന്ന് പാർക്ക് തുറന്നു. സർക്കാർ ടൂറിസം മേഖലയ്ക്ക് ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്‌ സന്ദർശകർക്കായി പാർക്ക് തുറന്നത്. ഇന്ന് മുതൽ രാവിലെ എട്ട് മുതൽ വൈകീട്ട് എട്ടു വരെ പാർക്ക് പ്രവർത്തിക്കും. പാർക്ക് തുറക്കുന്നതിനു മുന്നോടിയായി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. പാർക്കിലെ റൈഡുകളിലെയും ഇരിപ്പിടങ്ങളിലെയും തകരാറുകൾ പരിഹരിച്ച് പെയിന്റിങ് ജോലികളും പൂർത്തീകരിച്ചു. മാർച്ചിലാണ് ഡി.ടി.പി.സി. കോട്ടക്കുന്ന് അടച്ചത്. എങ്കിലും പാർക്കിലെ മുപ്പതോളം ജീവനക്കാർ നിത്യവും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പൂക്കൾ നിറഞ്ഞ് മനോഹരമായിരിക്കുകയാണ് കോട്ടക്കുന്ന്. സൈക്കിൾ ട്രാക്ക്, മിറാക്കിൾ ഗാർഡൻ, നടപ്പാത എന്നിവിടങ്ങളിൽ വിവിധ പൂക്കളാൽ നിറഞ്ഞിരിക്കുകയാണ്.

നിറയെ ചിത്രശലഭങ്ങളും അതിഥികളായി പാർക്കിലുണ്ട്. മിറാക്കിൾ ഗാർഡൻ കൂടുതൽ സുന്ദരമാക്കുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സ്വകാര്യ കമ്പനിക്ക് കരാർ നൽകിയിരുന്നു. അഞ്ചു ലക്ഷത്തിന്റെ കരാറിൽ ലോകോത്തര നിലവാരത്തിലാണ് ചെടികൾ പിടിപ്പിക്കുന്നത്. ഇവ നനയ്ക്കുന്നതിന് ജലസൗകര്യം ഒരുക്കുന്നുണ്ട്. വർഷത്തിൽ 25 ലക്ഷത്തോളം ആളുകളാണ് കോട്ടക്കുന്ന് പാർക്ക് സന്ദർശിക്കുന്നതെന്നാണ് ഡി.ടി.പി.സിയുടെ കണക്ക്.

പ്രധാനമായും ആഘോഷവേളകളിലാണ് കൂടുതൽ പേർ സ്ഥലത്ത് എത്തുന്നത്. പാർക്ക് അടഞ്ഞു കിടന്നതോടെ വരുമാനം നിലച്ചിരിക്കുകയായിരുന്നു. തുറന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.