നിവാര്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം; രണ്ടുപേര്‍ മരിച്ചു.

ചെന്നൈ: തമിഴ്നാട്ടില്‍ ആഞ്ഞുവീശിയ നിവാര്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശനഷ്ടം. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു. രണ്ടുദിവസമായി പെയ്യുന്ന കനത്തമഴയില്‍ ചെന്നൈയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ചെന്നൈയില്‍ ശക്തമായ മഴയെ തുടര്‍ന്ന് വൈദ്യുതി വിതരണം നിലച്ചു.

കനത്തമഴയുടെ പശ്ചാത്തലത്തില്‍ ഇന്ന് സംസ്ഥാനത്തെ 13 ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 27 ട്രെയിനുകളും നിരവധി വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്.

കടലൂര്‍ ജില്ലയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിരിക്കുന്നത്. മരങ്ങള്‍ കടപുഴകി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് അര്‍ധരാത്രി 11.30 ഓടേയാണ് കരയിലെത്തിയത്. കടലൂരിന് തെക്കുകിഴക്ക് കോട്ടക്കുപ്പം ഗ്രാമത്തിലായിരുന്നു 145 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റിന്റെ രംഗപ്രവേശം. രണ്ടരയോടെയാണ് ഇത് പൂര്‍ണമായത്. വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അഞ്ചുമണിക്കൂറില്‍ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നും കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു.

ഇപ്പോള്‍ മണിക്കൂറില്‍ 110 മുതല്‍ 120 വരെ കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. നിവാര്‍ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്നാട്ടിലെ തീരപ്രദേശങ്ങളില്‍ കനത്തമഴ തുടരുകയാണ്. അതിതീവ്ര ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായാണ് കരയിലെത്തിയത്. വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന കാറ്റ് രാവിലെ 8.30 ഓടേ ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.