പോലിസിനെ ആക്രമിച്ച കേസിൽ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ രണ്ടു പേര്‍ പോലിസ് പിടിയില്‍

കൊച്ചി: പോലിസിനെ ആക്രമിച്ച സംഭവത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ രണ്ടു പേര്‍ പോലിസ് പിടിയില്‍കോട്ടയം സ്വദേശികളായ സന്ദീപ് (25) സിജു (32) എന്നിവരാണ് നോര്‍ത്ത് പോലീസിന്റെപിടിയിലായത്.എറണാകുളം നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ വി ബി അനസിനെയും കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ ജിനേഷിനെയുമാണ് ആക്രമിച്ചത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ പട്രോളിംഗ് നടത്തി വരവെ ഇന്നലെ പുലര്‍ച്ചെ ഒന്നേകാലോടെ ജഡ്ജസ് അവന്യൂ സിഗ്‌നല്‍ ഭാഗത്ത് എട്ടു ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍പ്പെട്ടവര്‍ മാസ്‌ക് ധരിക്കാതെ കൂട്ടംകൂടി നില്‍ക്കുന്നത് കണ്ട് അവരോട് മാസ്‌ക് ധരിക്കാന്‍ പോലിസ് ആവശ്യപ്പെട്ടു. എന്നാല്‍ പോലിസ് ഉദ്യോഗസ്ഥരെ ഇവര്‍ അസഭ്യം വിളിക്കുകയാണ് ചെയ്തത്.

 

 

തുടര്‍ന്ന് ഇവരുടെ വീഡിയോ എടുക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണുകള്‍ സംഘംചേര്‍ന്ന് എത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പിടിച്ചുവാങ്ങുകയും നിലത്തെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ ഇവര്‍ ആക്രമിക്കുകയും ചെയ്തു.വിവരം അറിഞ്ഞ് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയതോടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഓടി രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സംഘത്തിലുണ്ടായിരുന്ന സന്ദീപിനെയും സിജുവിനെയും മണപ്പാട്ടിപറമ്പ് ഭാഗത്തുനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

 

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലേക്ക് മാറാന്‍ ചികില്‍സ നടത്തുന്ന പുരുഷന്മാരാണ് തങ്ങളെന്ന് അറസ്റ്റിലായ സന്ദീപും ബിജുവും അവകാശപ്പെടുന്നത്. രാത്രികാലങ്ങളിലുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും നൈറ്റ് പട്രോളിംഗിന് കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ ലാല്‍ജി അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.