‘ഇങ്ങോട്ട് വരരുത്..’ ശബ്ദം കേട്ട ലാലി സ്കൂട്ടര്‍ നിര്‍ത്തി’; നിമിഷങ്ങള്‍ക്കുള്ളില്‍ തൊട്ടുമുന്നില്‍ വീണത് വൻ മരം.

കോഴിക്കോട്: മരം കടപുഴകി റോഡിലേക്ക് വീണുണ്ടായ അപകടത്തില്‍ നിന്ന് സ്‌കൂട്ടര്‍ യാത്രികയായ പഞ്ചായത്ത് അംഗം രക്ഷപ്പെട്ടത് തലനാരിഴക്ക്.ശക്തമായ മഴയില്‍ മരം കടപുഴകി റോഡിലേക്ക് വീഴുന്നതും അതേസമയം തന്നെ സ്ഥലത്തെത്തിയ സ്‌കൂട്ടര്‍ യാത്രിക കഷ്ടിച്ച്‌ രക്ഷപ്പെടുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസം വിനോദസഞ്ചാര കേന്ദ്രമായ തലയാട്-കക്കയം റോഡിലാണ് വലിയ ഒരു മരം കടപുഴകി വീണത്. പനങ്ങാട് പഞ്ചായത്ത് അംഗമായ ലാലി രാജുവാണ് അപകട സമയത്ത് തന്റെ സ്‌കൂട്ടറില്‍ അതുവഴി വന്നത്. മലയോര പാതയുടെ നിര്‍മാണ ജോലി ചെയ്തിരുന്നവര്‍ ബഹളം വയ്ക്കുന്നത് കേട്ട്, മരം വീഴുന്നതിന്റെ ഏതാനും മീറ്ററുകള്‍ അകലെ സ്‌കൂട്ടര്‍ നിര്‍ത്തിയതിനാല്‍ വലിയ അപകടത്തില്‍ നിന്ന് ലാലി രാജു രക്ഷപ്പെടുകയായിരുന്നു.

പ്രദേശത്ത് മണിക്കൂറുകളോളം ശക്തമായ മഴയും കാറ്റും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് റോഡരികിലുണ്ടായിരുന്ന മരം താഴേക്ക് പതിച്ചത്. തൊഴിലാളികള്‍ ഒരു വശത്ത് കൂടി വന്ന യാത്രക്കാരോട് പോകരുതെന്നും അപകടമാണെന്നും പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ എതിര്‍ഭാഗത്തു കൂടി വരുന്നവര്‍ അപകടം അറിഞ്ഞിരുന്നില്ല. ഈ ഭാഗത്തു കൂടിയാണ് ലാലി രാജുവും എത്തിയത്. മലയോര മേഖലയില്‍ മഴക്കെടുതികള്‍ ഉണ്ടായതിനെ തുടര്‍ന്ന് അവിടങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങി വരവെയാണ് ലാലി രാജു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.