സാധാരണക്കാരന് താങ്ങായി കെഎസ്‌ആര്‍ടിസിയുണ്ടല്ലോ! 106 ബസുകളില്‍ എത്തിയത് 5000ത്തോളം പേര്‍; പൊങ്കാല ട്രിപ്പുകള്‍ വൻ വിജയം


തിരുവനന്തപുരം: കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സംഘടിപ്പിച്ച ആറ്റുകാല്‍ പൊങ്കാല സ്പെഷ്യല്‍ ട്രിപ്പുകള്‍ വൻ വിജയം.ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ആദ്യമായാണ് കെഎസ്‌ആർടിസി, ഭക്തർക്കായി എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ സ്പെഷ്യല്‍ ട്രിപ്പ് സംവിധാനം ഒരുക്കിയത്. ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നുമായി ഏകദേശം 106 ബസുകള്‍ ഉപയോഗിച്ച്‌ അയ്യായിരത്തോളം ഭക്തജനങ്ങളെ പൊങ്കാലയ്ക്കായി എത്തിക്കാൻ കെഎസ്‌ആര്‍ടിസിക്കായി. വികാസ് ഭവൻ ഡിപ്പോയിലും പരിസരത്തുമായാണ് പൊങ്കാല അർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരുന്നത്.

പൊങ്കാലയ്ക്ക് ആവശ്യമായ കലം, പൂജാ സാമഗ്രികള്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നവർക്ക് കുറഞ്ഞ തുകയ്ക്ക് നല്‍കുന്നതിനുള്ള ക്രമീകരണം നടത്തുകയും വികാസ് ഭവൻ ഡിപ്പോയിലും പരിസരങ്ങളിലുമായി ഭക്തജനങ്ങള്‍ക്കായി 5000 – ത്തോളം അടുപ്പ്, വെള്ളം ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഭക്ഷണവും ഏർപ്പെടുത്തിയിരുന്നു. കൂടാതെ കെഎസ്‌ആർടിസി മെഡിക്കല്‍ കെയർ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ ആവശ്യമായ വൈദ്യസഹായവും ആംബുലൻസ് സേവനവും ലഭ്യമാക്കിയിരുന്നു.

ബജറ്റ് ടൂറിസം ബസുകള്‍ തിരുവനന്തപുരം ലോ കോളേജ്, എഞ്ചിനീയറിങ് കോളേജ് പാർക്കിംഗ് ഗ്രൗണ്ടുകളില്‍ പാർക്ക് ചെയ്തതുകാരണം സമയ താമസം വരുത്താതെ കൃത്യമായും ക്രമമായും ഭക്തർക്ക് പൊങ്കാലയ്ക്ക് ശേഷം തിരിച്ചു പോകുന്നതിന് സാധിച്ചു. കെഎസ്‌ആർടിസി ബജറ്റ് ടൂറിസം ആറ്റുകാല്‍ പൊങ്കാല സ്പെഷ്യല്‍ ട്രിപ്പുകള്‍ ഏറെ സഹായകരവും സൗകര്യപ്രദവുമായതായ അനുഭവമായിരുന്നുവെന്ന് ഭക്തര്‍ പറഞ്ഞു.

വരും വർഷങ്ങളിലും വിപുലമായ രീതിയില്‍ ആറ്റുകാല്‍ സ്പെഷ്യല്‍ ട്രിപ്പുകള്‍ സംഘടിപ്പിക്കുന്നതിന് കെഎസ്‌ആർടിസി തീരുമാനിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല സ്പെഷ്യല്‍ ട്രിപ്പുകള്‍ വൻ വിജയമാക്കുന്നതിന് അഭിമാനകരമായ പ്രവർത്തനം കാഴ്ചവച്ച കെഎസ്‌ആർടിസി ജീവനക്കാരെയും ഉദ്യോഗസ്ഥരെയും ഗതാഗത വകുപ്പ് മന്ത്രിയും കെഎസ്‌ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറും അഭിനന്ദിച്ചു.