ദേശീയ പണിമുടക്ക് വ്യാഴാഴ്ച

25ന് അര്‍ധരാത്രി 12 മുതല്‍ 26ന് രാത്രി 12 വരെ നടക്കുന്ന പണിമുടക്കില്‍ 10 ദേശീയ സംഘടനയ്ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കില്‍ അണിചേരും.

കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന തൊഴിലാളി കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത 26 ലെ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് സമ്പൂര്‍ണമാകും. 25ന് അര്‍ധരാത്രി 12 മുതല്‍ 26ന് രാത്രി 12 വരെ നടക്കുന്ന പണിമുടക്കില്‍ 10 ദേശീയ സംഘടനയ്ക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനയും പണിമുടക്കില്‍ അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങള്‍ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

വ്യാപാരമേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ അണിചേരുന്നതിനാല്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. ബാങ്ക് ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ടൂറിസം മേഖല, പാല്‍ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസുകളുടെ പ്രവര്‍ത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കില്ല.

പണിമുടക്കിന് മുന്നോടിയായി ചൊവ്വാഴ്ച അസംഘടിത മേഖലയിലെ തൊഴിലാളികള്‍ തൊഴിലിടങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ബുധനാഴ്ച വൈകിട്ട് തൊഴില്‍ കേന്ദ്രങ്ങളില്‍ പന്തംകൊളുത്തി പ്രകടനങ്ങളുണ്ടാകും. പണിമുടക്ക് ദിവസം തൊഴിലാളികള്‍ എല്ലാ ജില്ലകളിലും പ്രധാനയിടങ്ങളില്‍ കേന്ദ്രീകരിക്കും