പത്ത് വര്‍ഷം പ്രതിപക്ഷത്തിരുന്നാല്‍ നശിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; കേരളത്തില്‍ തകരില്ലെന്നും കെ മുരളീധരന്‍
തിരുവനന്തപുരം: കേരളത്തിൽ ഒരിക്കലും കോൺഗ്രസ് തകരാൻ പോകുന്നില്ലെന്നും സി.പി.എം. എത്ര വിചാരിച്ചാലും ബി.ജെ.പി. വളരാനും പോകുന്നില്ലെന്ന് കെ. മുരളീധരൻ. തിരഞ്ഞെടുപ്പ് തോൽവിയിൽ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ലെന്നും സാവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടിയിൽ പരസ്പരം ആരോപണമുയർത്തുന്നത് പ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.


തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ ആദ്യത്തെ പത്രസമ്മേളനത്തിൽ അദ്ദേഹത്തിന് ഏറ്റവും ദു:ഖം ബി.ജെ.പി.യുടെ വോട്ട് കുറഞ്ഞതിലാണ്. യു.ഡി.എഫി.ന് വോട്ട് കൂടിയത് രണ്ടാമത്തെ ദുഖം. കേരളത്തിൽ ബി.ജെ.പി. ഇല്ലാതാകണം എന്നല്ല മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്. യുഡിഎഫിനെ തകർക്കാൻ ഒരു വടി എന്ന നിലയിൽ ബി.ജെ.പി.യെ കാണുന്നു എന്നതിന്റെ ശക്തമായ തെളിവാണ് മുഖ്യമന്ത്രയുടെ ആദ്യത്തെ പത്രസമ്മേളനം.
അഖിലേന്ത്യാ രാഷ്ട്രീയത്തിൽ പ്രധാന പങ്ക് ഇടതുപക്ഷം വഹിക്കാൻ പോകുന്നുവെന്നാണ് എ. വിജയരാഘവൻ പറഞ്ഞത്. അത് പറയുമ്പോൾ ബംഗാളലെ അവസ്ഥ നോക്കണം. കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിട്ട് പോലും ഒരു സീറ്റ് പോലും നേടാനായില്ല. ഞങ്ങൾക്കും ആരെയും വിജയിപ്പിക്കാനായില്ല. 35 വർഷം ഭരിച്ച സംസ്ഥാനത്ത് ഒരു എംഎൽഎയെ പോലും വിജയിപ്പിക്കാൻ കഴിയാത്ത പാർട്ടിയാണ് കേരളത്തിലെ 99 സീറ്റിന്റെ ബലത്തിൽ ഇനി ഞങ്ങൾ ഇന്ത്യ പിടിക്കാൻ പോകുകയാണ് എന്ന് പറയുന്നത്.

പരാജയം അംഗീകരിക്കുന്നു. പക്ഷേ അതുകൊണ്ട് കോൺഗ്രസ് തകരും എന്ന് വിചാരിക്കേണ്ട. ഇതിലേറെ വലിയ പരീക്ഷണം കോൺഗ്രസ് പല സംസ്ഥാനങ്ങളിലും നേരിട്ടിട്ടുണ്ട്. 10 വർഷം പ്രതിപക്ഷത്ത് ഇരുന്നാൽ നശിക്കുന്ന പാർട്ടിയല്ല കോൺഗ്രസ്. കേരളത്തിൽ ഒരിക്കലും കോൺഗ്രസ് തകരാൻ പോകുന്നില്ല, നിങ്ങൾ എത്ര വിചാരിച്ചാലും ബി.ജെ.പി. വളരാനും പോകുന്നില്ല.
തിരിച്ചടിയിൽ പരസ്പരം ആരോപണമുയർത്തുന്നത് പ്രവർത്തകരെ അപമാനിക്കുന്നതിന് തുല്യമാണ്. വികാരത്തിന്റെ പുറത്ത് തീരുമാനമെടുക്കരുത്. കോൺഗ്രസിൽ തലമുറ മാറ്റം വേണം. പക്ഷേ, മുഴുവൻ പേരെയും മാറ്റിയാൽ ഉള്ളതുകൂടി പോകും. ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
