ബിനീഷ് കോടിയേരി ഇഡിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയേക്കും.

തിരുവനന്തപുരം: ലഹരി മരുന്ന് കേസിലെ കള്ളപ്പണ – ബിനാമി ഇടപാടിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ ബിനീഷ് കോടിയേരി ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്തെത്തും. രാവിലെ 9.30 ന് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് ബിനീഷ് എത്തുന്നത്.

കേരളത്തിലെത്തിയ ശേഷം ബിനീഷ് കോടിയേരി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയേക്കും. ഇഡിയുടേത് രാഷ്ട്രീയ വേട്ടയാടലാണെന്നും, പിന്നിൽ ബി ജെ പിയാണെന്നും ബിനീഷ് കോടിയേരി ഇന്നലെ ആരോപിച്ചിരുന്നു.

ശനിയാഴ്ച രാത്രി എട്ടോടെയാണ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ബിനീഷ് പുറത്തിറങ്ങിയത്. സഹോദരൻ ബിനോയിയും സുഹൃത്തുക്കളും ബിനീഷിനെ സ്വീകരിക്കാൻ എത്തിയിരുന്നു. അറസ്റ്റിലായി ഒരു വർഷത്തിനു ശേഷമാണ് ജയിൽ മോചിതനായത്.

ഒക്ടോബർ 28നാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം നൽകിയത്. ജാമ്യക്കാരെ ഹാജരാക്കാൻ വൈകിയത് കാരണമാണ് വെള്ളിയാഴ്ച ജയിലിൽ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതിരുന്നത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം നൽകണമെന്നായിരുന്നു പ്രധാന ജാമ്യവ്യവസ്ഥ. ഇതിനായി രണ്ട് കർണാടക സ്വദേശികളെ സെഷൻസ് കോടതിയിലെത്തിച്ചെങ്കിലും ജാമ്യവ്യവസ്ഥകൾ കണ്ട് അവർ പിന്മാറി. പിന്നീട് രണ്ടുപേരെ കണ്ടെത്തി കോടതിയിലെത്തിച്ചെങ്കിലും സമയം വൈകിയിരുന്നു.