ഉള്‍ക്കടലില്‍ വെച്ച് മിന്നലേറ്റു, മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മീൻപിടിത്തത്തിനിടെ കടലിൽവെച്ച് മിന്നലേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. തുമ്പ പള്ളിത്തുറയിൽ പുതുവൽ പുത്തൻപുരയിടം നിഷാഭവനിൽ പരേതനായ പീറ്ററിന്റെയും ആഗ്നസിന്റെയും മകൻ അലക്‌സാണ്ടർ പീറ്റർ (32) ആണ് മരിച്ചത്. അലക്‌സാണ്ടറിനൊപ്പമുണ്ടായിരുന്ന തൊഴിലാളികളായ ലൂയീസ് ഡാനിയൽ, സൈമൺ, രാജു എന്നിവർ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച രാത്രി 10.30 ഓടെ തുമ്പ തീരത്തുനിന്ന് 16 കിലോമീറ്റർ അകലെയായിരുന്നു അപകടം. വൈകീട്ട് നാലിന് തുമ്പ കടപ്പുറത്തുനിന്ന് തുമ്പ സ്വദേശിയായ ലൂയീസ് ഡാനിയലിന്റെ ഹോളി ഫെയ്‌സ് എന്ന ഫൈബർ വള്ളത്തിലാണ് ഇവർ മീൻപിടിക്കാൻ പോയത്.

മിന്നലേറ്റു ബോധരഹിതനായ അലക്സാണ്ടറിനെ രാത്രി 12 ഓടെ തീരത്തെത്തിച്ചു. ഉടൻതന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിഴിഞ്ഞം കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. തുമ്പ ഫാത്തിമ മാതാ പള്ളിയിൽ സംസ്‌കാരം നടത്തി.

അവിവാഹിതനാണ് അലക്‌സാണ്ടർ. സഹോദരങ്ങൾ: മൈക്കിൾ പീറ്റർ, ബാബു. വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു.