കഴുത്തിൽ കുരുക്കിട്ട ഫോട്ടോ പ്രതിശ്രുത വരന് അയച്ച് നൽകിയ ശേഷം പെൺകുട്ടി തൂങ്ങി മരിച്ചു

കൊല്ലം: വിദേശത്തുള്ള പ്രതിശ്രുത വരനുമായി ഫോൺ സംസാരത്തിനിടെയുണ്ടായ സൗന്ദര്യ പിണക്കത്തിന് പിന്നാലെ വധു ആത്മഹത്യ ചെയ്തു. പായിക്കുഴി കന്നേലിത്തറയിൽ സലിം സബീന ദമ്പതികളുടെ മകൾ സുമയ്യ (18)യാണു മരിച്ചത്. കഴുത്തിൽ കുരുക്കിടുന്ന ചിത്രങ്ങൾ യുവാവിന് വാട്‌സാപ്പിൽ അയച്ചു കൊടുത്ത ശേഷം യുവതി തൂങ്ങി മരിക്കുക ആയിരുന്നു.

ചിത്രങ്ങൾ ലഭിച്ചതിന് പിന്നാലെ പെൺകുട്ടി തൂങ്ങി മരിക്കാൻ ശ്രമിക്കുന്ന വിവരം യുവാവ് നാട്ടിലുള്ള ബന്ധുക്കളെയും പൊലീസിനെയും അറിയിച്ചു. ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴേക്കും ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ട സുമയ്യ മരിച്ചിരുന്നു. ഇന്നലെ വൈകുന്നേരം 4.15ന് ആയിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഇല്ലായിരുന്നു.

പെൺകുട്ടിയുടെ പിതാവിന്റെ സഹോദരൻ റഹിം മുന്നു ദിവസം മുൻപ് മരിച്ചിരുന്നു. മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ വിദേശത്തു നിന്നു യുവാവ് പെൺകുട്ടിയെ ഫോണിൽ വിളിക്കുകയും പെൺകുട്ടി ഫോണിൽ സംസാരിച്ചു കൊണ്ടു സമീപത്തെ സ്വന്തം വീട്ടിലെ മുറിക്കുള്ളിലേക്ക് കയറുകയും ഇരുവരും തമ്മിലുണ്ടായ സംസാരത്തിനിടയിൽ ആത്മഹത്യ ചെയ്യുകയും ആയിരുന്നു.

കഴിഞ്ഞ വർഷം പ്ലസ്ടു പാസായ സുമയ്യയും മേമന സ്വദേശിയായ യുവാവും പഠനകാലത്തെ പ്രണയമായിരുന്നു. മുന്നു മാസം മുൻപു വിവാഹ നിശ്ചയം നടത്തിയിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഓച്ചിറ പൊലീസ് കേസെടുത്തു.

മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. ഫോണിലെ വിവരങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് ശേഖരിക്കുന്നുണ്ട്. സംസ്‌കാരം ഇന്ന്. സഹോദരൻ: ഇർഫാൻ.