കാറിടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികനെ ഓടിച്ചെന്ന് വാരിയെടുത്ത് പെൺകുട്ടി; കൈയടിച്ച് സോഷ്യൽ മീഡിയ

തിരൂർ: കാറിടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രികനെ ഓടിച്ചെന്ന് വാരിയെടുത്ത പെൺകുട്ടിക്ക് കൈയടിച്ച് സോഷ്യൽ മീഡിയ. മലപ്പുറം തിരൂർ തുവ്വക്കാട് നടന്ന അപകടത്തിലാണ് രക്ഷാപ്രവർത്തകയായി ഒരു പെൺകുട്ടി ഓടിയെത്തിയത്. ബൈക്കിലെത്തിയ യുവാവിനെ ഇടിച്ചുതെറിപ്പിച്ച കാർ, പെൺകുട്ടിക്ക് നേരെ എത്തിയെങ്കിലും പതറാതെ, രക്ഷാപ്രവർത്തനത്തിന് ഓടിയെത്തുകയായിരുന്നു. ഈ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏതായാലും പെൺകുട്ടിക്ക് അഭിനന്ദനപ്രവാഹവുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിരിക്കുന്നത്. ബസ് കാത്തുനിന്ന പെൺകുട്ടിയാണ് മറ്റൊന്നും നോക്കാതെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തുന്നത്. കാർ ബൈക്കിൽ ഇടിച്ചതോടെ യുവാവ് തലയിടിച്ച് റോഡിൽ വീണു. എന്നാൽ ഹെൽമെറ്റ് ധരിച്ചതിനാൽ, യുവാവ് രക്ഷപെടുകയായിരുന്നു.

അതേസമയം തിരൂർ മേഖലയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞദിവസവും താനൂർ-തിരൂർ പാതയിൽ രണ്ട് വാഹന അപകടങ്ങൾ നടന്നു. റോഡ് മികച്ച നിലവാരത്തിൽ പണിതതോടെ വാഹനങ്ങളുടെ അമിതവേഗതയാണ് ഇവിടെ അപകടങ്ങൾക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ 1.30ന് മൂലക്കൽ ഗ്യാസ് ടാങ്കറും കണ്ടയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച്ച വൈകുന്നേരം 4.15 ന് താനൂർ ശോഭപറമ്പ് ക്ഷേത്രത്തിന് സമീപം എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറിൽ എതിരെവന്ന മൽസ്യം കയറ്റിയ കണ്ടെയ്നർ ലോറി ഇടിച്ചും അപകടം ഉണ്ടായിരുന്നു. കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു.

കോഴിക്കോട്-കൊച്ചി ദൂരം 25 കിലോമീറ്ററോളം കുറയ്ക്കുന്നതിനാൽ, ടാങ്കർ-കണ്ടെയ്നർ ലോറികൾ കൂടുതലായി തിരൂർ-പൊന്നാനി-ചാവക്കാട്-കൊടുങ്ങല്ലൂർ റൂട്ട് ഉപയോഗിക്കാൻ തുടങ്ങി. ഇതോടെയാണ് ഇവിടെ അപകടങ്ങൾ തുടർക്കഥയായത്. വലിയ വാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ ഈ റൂട്ടിൽ നിത്യസംഭവമാണ്. മൂന്നു മാസത്തിനകം രണ്ടു ലോറി ഡ്രൈവര്‍മാരാണ് തിരൂർ-താനൂർ മേഖലയിലുണ്ടായ അപകടത്തിൽ മരിച്ചത്. താനൂര്‍ നടക്കാവ് വളവില്‍ നാല് മാസത്തിനകം ആറോളം വാഹനങ്ങള്‍ നിയന്ത്രണം കിട്ടാതെ മറിഞ്ഞു. തിരൂര്‍ പെരുവഴിയമ്പലം വളവിലും താനൂര്‍ ജ്യോതി വളവിലും ടാങ്കര്‍ /ലോറികള്‍ നിയന്ത്രണം വിട്ടു ഇടിച്ചു കയറി. റോഡ് നവീകരണം പൂർത്തിയായതിന് ശേഷമാണ് ഇവിടെ അപകടങ്ങൾ വർദ്ധിച്ചതെന്ന് നാട്ടുകാർ പറയുന്നു.