ഹണി ട്രാപ്പ്: യുവതിയും രണ്ട് യുവാക്കളും അറസ്റ്റിൽ


പത്തനംതിട്ട: ഭൂമി വിൽപ്പനയുടെ പേരിൽ വയോധികനെ സമീപിച്ച് അടുത്തിടപഴകി നഗ്ന ചിത്രങ്ങൾ പകർത്തി പണം തട്ടിയ കേസിൽ യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലായി. അടൂർ ചേന്നംപള്ളിൽ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു(41), പന്തളം കുരമ്പാല സ്വദേശി മിഥുൻ(25), പെരിങ്ങനാട് സ്വദേശി അരുൺ കൃഷ്ണൻ(32)എന്നിവരാണ് അറസ്റ്റിലായത്. 2,18000 രൂപയും അര പവന്റെ മോതിരവും റൈസ് കുക്കറുമാണ് ഇവർ തട്ടിയെടുത്തത്. പന്തളം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

പന്തളം മുടിയൂർക്കോണം സ്വദേശിയായ വയോധികന്റെ മക്കൾ ഭൂമി വിൽപ്പനയാക്കായി അച്ഛന്റെ ഫോൺ നമ്പർ വെച്ച് പരസ്യം നൽകിയിരുന്നു. ഈ ഫോൺ നമ്പർ ഉപയോഗിച്ചാണ് സിന്ധു വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വയോധികനെ ഫോണിൽ ബന്ധപ്പെട്ടതും പണം തട്ടിയെടുക്കുകയും ചെയ്തത്. മക്കൾ ജോലിസ്ഥലത്തായതിനാൽ വയോധികൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നംവംബർ ആദ്യ ആഴ്ചയിൽ വീട്ടിലെത്തി സാഹചര്യങ്ങൾ മനസിലാക്കി ശേഷം ഡിസംബർ ഏഴിന് സ്ഥലം കാണാനെന്ന വ്യാജേന മിഥുനിനൊപ്പം കാറിൽ വീണ്ടും വീട്ടിലെത്തിയാണ് സിന്ധു വയോധികനൊപ്പം നിന്ന് നഗ്ന ചിത്രങ്ങൾ മിഥുനിനെക്കൊണ്ട് എടുപ്പിച്ചു സംഘം പണം തട്ടിയെടുത്തത്.