റണ്ണിങ് കോണ്‍ട്രാക്ട്: മലപ്പുറം ജില്ലയിലും റോഡുകളുടെ പരിശോധന നടത്തി

മലപ്പുറം: ജില്ലയിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന നടത്തി. ജില്ലയിൽ പതിനൊന്ന് റോഡുകളിലാണ് പരിശോധനയാണ് നടത്തിയത്. മഞ്ചേരി, മേലാറ്റൂർ, വണ്ടൂർ പി. ഡബ്ല്യൂ ഡി. റോഡ് സെക്ടറിന് കീഴിൽ വരുന്ന ജില്ലയിലെ പതിനൊന്നു റോഡ് പ്രവൃത്തികളുടെ പരിശോധനയാണ് പൊതുമരാമത്തു മന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ നടന്നത്. ഒരു വർഷം മുൻപ് പ്രവൃത്തി നടത്തിയ റോഡുകളുടെ പരിശോധനയാണ് നടത്തിയത്. 

റണ്ണിങ് കോൺട്രാക്ട് റോഡുകളുടെ പരിശോധനകളുടെ ഭാഗമായി തിരൂർകാട് ആനക്കയം റോഡിൽ ചെക്ക്പോസ്റ്റിൽ പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

വണ്ടൂർ പി. ഡബ്ല്യൂ ഡി. റോഡ് സെക്ടറിന് കീഴിലെ കൂളിപറമ്പ്- കൂരാട് – മമ്പാട്ടുമൂല റോഡ്, കാളികാവ് -നീലാഞ്ചേരി -കരുവാരക്കുണ്ട് റോഡ്, മേലാറ്റൂരിലെ 

കുമരമ്പത്തൂർ – ഒലിപ്പുഴ റോഡ്, മങ്കട, കൂട്ടിൽ -പട്ടിക്കാട് റോഡ്, തിരൂർക്കാട് -ആനക്കയം, മുല്ല്യാർകുറിശ്ശി -പാണ്ടിക്കാട് റോഡ്, മഞ്ചേരി പി. ഡബ്ല്യൂ ഡി. റോഡ് സെക്ടറിന് കീഴിലെ മഞ്ചേരി ബൈപാസ്‌ തേർഡ് റീച്ച്, കുന്നിക്കൽ വളയംകോഡ് , ചോലക്കൽ തൊടും പൊയിൽ മീൻ പാറക്കൽ റോഡ്, പൂക്കോട്ടുംചോല – മാതാക്കോട് റോഡ്, കോഴിക്കോട് – നിലമ്പൂർ – ഗൂഡല്ലൂർ റോഡ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. കെ.ആർ.എഫ്.ബി സൂപ്രണ്ടിങ്‌ എഞ്ചിനീയർ ദീപു, എക്സിക്യുട്ടീവ് എഞ്ചിനീയർമാരായ ജയ, മുഹമ്മദ് ഇഷ്ഹാഖ്, അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ സിനി ബാബു, ക്വാളിറ്റി കൺട്രോളർ വിഭാഗം എ.ഇ വാസു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. നിലവിൽ പ്രശ്നങ്ങളെന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഓരോ പ്രവൃത്തിയുടെയും മെഷർമെൻറ് ബുക്ക് സഹിതം പരിശോധനക്ക് വിധേയമാക്കിയിരുന്നു.

റണ്ണിങ്ങ് കോൺട്രാക്ട് പ്രകാരമുള്ള കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ റോഡ് പ്രവൃത്തികളാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. കേരളത്തിലെ പതിനാല് ജില്ലകളിലെയും ഒന്നും രണ്ടും റണ്ണിങ് കോൺട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവൻ പ്രവൃത്തിയുടെയും പുരോഗതി വിലയിരുത്താനാണ് പരിശോധന. പ്രവൃത്തിയിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.