ബസ്സുകള്‍ കൈയടക്കി സ്ത്രീകള്‍; പുരുഷൻമാര്‍ക്ക് പ്രത്യേക ബസുമായി തെലങ്കാന

ഹൈദരാബാദ്: പുരുഷൻമാർക്ക് മാത്രമുള്ള ബസ് സർവീസുമായി തെലങ്കാന റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ. യാത്രക്കാരുടെ എണ്ണം വർധിക്കുന്നത് പരിഗണിച്ചാണ് കോർപ്പറേഷൻ നടപടി.

വനിതകള്‍ക്കായി തെലങ്കാന സർക്കാർ സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ചിരുന്നു. പ്രത്യേക ബസുകളിലാണ് സൗജന്യ യാത്ര വനിതകള്‍ക്ക് അനുവദിച്ചിരുന്നത്. ഡിസംബർ ഏഴിനാണ് മഹാലക്ഷ്മി പദ്ധതിക്ക് കീഴില്‍ പ്രത്യേക ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യം നല്‍കാനുള്ള തീരുമാനം തെലങ്കാന സർക്കാർ പ്രഖ്യാപിച്ചത്. 31 ശതമാനത്തോളം സ്ത്രീകള്‍ തെലങ്കാന സർക്കാറിന്റെ സൗജന്യ സേവനം ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.സർക്കാർ സൗജന്യ സേവനം തുടങ്ങിയതിന് പിന്നാലെ പല ബസുകളിലും വലിയ രീതിയില്‍ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പുരുഷൻമാർക്ക് മാത്രം വേണ്ടിയുള്ള സർവീസ് തെലങ്കാന തുടങ്ങിയത്.
ഫെബ്രുവരി ഒന്നിനാണ് പുരുഷൻമാർക്ക് വേണ്ടിയുള്ള ബസിന്റെ ആദ്യ സർവീസ് തെലങ്കാന ആർ.ടി.സി തുടങ്ങിയത്. ഇബ്രാഹിംപട്ടണത്ത് നിന്ന് എല്‍.ബി നഗറിലേക്കായിരുന്നു സർവീസ്. കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് തെലങ്കാന ആർ.ടി.സിയുടെ സർവീസ്.

നിരവധി എൻജിനീയറിങ് കോളജുകളുള്ള റൂട്ടിലാണ് പുരുഷൻമാർക്ക് മാത്രമായി ബസ് സർവീസ് തുടങ്ങിയെന്ന് ടി.എസ്.ആർ.ടി.സി അറിയിച്ചു. രാവിലെ എട്ടരക്കാണ് ബസ് സർവീസ് തുടങ്ങുന്നത്. വൈകീട്ട് നാലരക്ക് ബസ് തിരികെ വരികയും ചെയ്യും.
