പള്ളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിന്കത്ത് പശയൊഴിച്ചു 

ചെരുപ്പില്‍ ഒട്ടിപ്പിടിച്ച കാല്‍ വേര്‍പ്പെടുത്തിയത് മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ

ബത്തേരി: മാനന്തവാടിയില്‍ നിസ്‌ക്കരിക്കാന്‍ പളളിയിലെത്തിയ മഹല്ല് പ്രസിഡന്റിന്റെ ചെരുപ്പിനകത്ത് സാമൂഹ്യദ്രോഹികള്‍ വിദേശനിര്‍മിത പശ ഒഴിച്ചു. ചെരുപ്പില്‍ കാല്‍ ഒട്ടിപ്പിടിച്ചതോടെ ആശുപത്രിയിലെത്തിച്ച് മൂന്ന് മണിക്കൂര്‍ പരിശ്രമിച്ചാണ് കാല്‍ വേര്‍പ്പെടുത്തിയത്.

മാനന്തവാടി എരുമത്തെരുവ് വിദ്മത്തുല്‍ ഇസ്ലാം പള്ളിയില്‍ മഗരിബ് നിസ്‌ക്കാരം നിര്‍വഹിക്കാനെത്തിയ മഹല്ല് പ്രസിഡന്റ് കണ്ടങ്കല്‍ സൂപ്പി ഹാജിയുടെ ചെരുപ്പിനകത്താണ് സാമൂഹ്യവിരുദ്ധര്‍ സൂപ്പര്‍ ഗ്ലൂവിന് സമാനമായ പശ ഒഴിച്ചത്. കാല്‍ ചെരുപ്പില്‍ ഒട്ടിപ്പിടിച്ചതോടെ സൂപ്പി ഹാജിയെ ആശുപത്രിയിലെത്തിച്ചു. ഏകദേശം മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് ഒട്ടിപ്പിടിച്ച ചെരുപ്പില്‍ നിന്നും കാല്‍ വേര്‍പെടുത്തിയത്. ഇതിനുളള ശ്രമത്തിനിടെ പ്രമേഹരോഗികൂടിയായ സൂപ്പി ഹാജിയുടെ കാലിനടിയിലെ തൊലി ഇളകി പോയിട്ടുണ്ട്. പളളിയില്‍ സിസിടിവി ഇല്ലാത്തതിനാല്‍ പശ തേച്ചയാളെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ മഹല്ല് സെക്രട്ടറി മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്