രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ട്

അധികൃതരുടെ വീഴ്ച്ചയെന്ന് പ്രതിപക്ഷ നേതാവ്

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ട വോട്ട്. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 152 ആം ബൂത്തിലെ വോട്ടർ ആയ ദേവകിയമ്മയ്ക്ക് ഹരിപ്പാട് നഗരസഭയിലെ 51 ആം ബൂത്തിലും വോട്ട് ഉണ്ട്. ചെന്നിത്തല പഞ്ചായത്തിൽനിന്ന് അടുത്തിടെയാണ് അമ്മയുടെയും രമേശിന്റെയും കുടുംബാംഗങ്ങളുടെയും വോട്ട് ഹരിപ്പാട് ക്യാമ്പ് ഓഫീസ് വിലാസത്തിലേക്ക് മാറ്റിയത്.

 

കുടുംബത്തിലെ മറ്റ് എല്ലാവരുടെയും വോട്ടുകൾ ചെന്നിത്തല പഞ്ചായത്തിൽ നിന്ന് നീക്കിയെങ്കിലും ദേവകി അമ്മയുടെ വോട്ട് മാത്രം നീക്കാതെ അവശേഷിക്കുകയായിരുന്നു. ഇതിനായി അപേക്ഷ നൽകിയിരുന്നു എന്നും അധികൃതരുടെ വീഴ്ചയാണ് പിഴവിന് പിന്നിൽ എന്നും ചെന്നിത്തല പറഞ്ഞു.

ഇരട്ട വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ചെന്നിത്തലയുടെ അമ്മയുടെ പേരിലുള്ള ഇരട്ടവോട്ട് വാർത്ത പുറത്തു വരുന്നത്.

 

ഇരട്ടവോട്ട് റദ്ദാക്കണണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ കേരള ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്. തിങ്കളാഴ്ച നിലപാട് വ്യക്തമാക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു. വോട്ടര്‍പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി അഞ്ച് തവണ രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ നടപടിയുണ്ടായില്ലെന്ന് കാണിച്ചാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചത്.