പ്രസവിച്ചുകൊണ്ടിരിക്കുന്നതിനിടെ തെരുവുപട്ടിയെ മർദിച്ചു; രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ച നായ പ്രാണവേദനയോടെ ഓടി; നായക്കുനേരെ യുവാവിന്റെ ക്രൂരത

മലപ്പുറം: ചന്തക്കുന്നിൽ പ്രസവത്തിനിടെ തെരുവുപട്ടിക്ക് അടിയേറ്റു.രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ച നായ ശേഷിച്ച കുഞ്ഞുങ്ങളെ പ്രസവിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പ്രാണവേദനയോടെ ഓടി രക്ഷപ്പെട്ടു.രണ്ടു കുഞ്ഞുങ്ങൾ പുറത്തെത്തിയ ശേഷം മൂന്നാമത്തെ കുഞ്ഞിന്റെ തല പുറത്തുവരുന്നതിനിടെയാണ് പട്ടിയെ നാട്ടുകാരനായ ഒരാൾ വടികൊണ്ടടിച്ചത്. ഇതോടെ പ്രാണവേദനയോടെ ഓടിരക്ഷപ്പെടുകയായിരുന്നു.

ചൊവ്വാഴ്ചയാണ് സംഭവമെന്ന് കരുതുന്നു.പാതി പുറത്തു വന്ന കുഞ്ഞുമായി പട്ടി അലയുന്നത് ഇന്നലെ രാവിലെയാണ് സാമൂഹിക പ്രവർത്തനായ കെ.പി. മുജീബ് റഹ്മാന്റെ ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം എമേർജൻസി റെസ്‌ക്യു ഫോഴ്സിന്റെ സഹായത്തോടെ പട്ടിയെ പിടികൂടി വെറ്ററിനറി ഹോസ്പിറ്റലിലെത്തിച്ചു.ഡോക്ടർ ലഘുശസ്ത്രക്രിയ നടത്തി നായയുടെ വയറ്റിൽ നിന്ന് പാതിപുറത്തുവന്നതടക്കം രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം പുറത്തെടുത്തു.ചത്ത് അഴുകിയ നിലയിലായിരുന്നു.

പ്രസവിച്ച രണ്ടു കുഞ്ഞുങ്ങളെ വഴിയരികിൽ നിന്ന് കണ്ടെത്തി അമ്മയ്ക്കരികിലാക്കി കൂട്ടിലടച്ചു. പിന്നീട് വൃത്തിയാക്കാൻ കൂട് തുറന്നപ്പോൾ തള്ളപ്പട്ടി ഓടിപ്പോയി. ആശുപത്രി ജീവനക്കാരും മുജീബും പാലും ബിസ്‌കറ്റും കുഞ്ഞുങ്ങൾക്ക് നൽകുന്നുണ്ട്. കുഞ്ഞുങ്ങളെ തേടി തള്ളപ്പട്ടി വരുമെന്ന പ്രതീക്ഷയിൽ കൂടിന്റെ വാതിൽ തുറന്നിട്ടിട്ടുണ്ട്. എതെങ്കിലും വീട്ടുപരിസരത്ത് പ്രസവിക്കുമ്പോഴാണ് പട്ടിക്ക് അടിയേറ്റത്. പട്ടിയെ മർദിച്ച വ്യക്തിയെ നാട്ടുകാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് വിവരം.