കമുകിൻ തോട്ടങ്ങളിൽ നിന്നും സ്ഥിരമായി അടയ്ക്ക മോഷ്ടിക്കുന്ന പ്രതി പിടിയിൽ

മലപ്പുറം: കമുകിൻ തോട്ടങ്ങളിൽ നിന്നും സ്ഥിരമായി അടയ്ക്ക മോഷ്ടിക്കുന്ന പ്രതി പിടിയിൽ. വഴിക്കടവ് കാരക്കോട് കോലാർ വീട്ടിൽ രാജേഷ് എന്ന കാട്ടറബി രാജേഷിനെ(42)യാണ് വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അടയ്ക്ക മോഷണത്തിന് അറസ്റ്റ് ചെയ്തത്.

ചെറിയ ചെറിയ മോഷണങ്ങൾ നടത്തുകയും പിടിക്കപ്പെട്ടാൽ ഉടമസ്ഥരെ കണ്ട് പണം നൽകി പരാതി ഒതുക്കിത്തീർക്കുകയുമായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. വഴിക്കടവ് സ്റ്റേഷൻ പരിധിയിലെ ഉൾപ്രദേശങ്ങളിൽ മോഷണം പതിവായതോടെ നാട്ടുകാർ സ്റ്റേഷനിൽ പരാതി പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് പ്രദേശത്തെ അടക്ക വ്യാപാരികളോട് അന്വേഷിച്ചതിൽ സംശയാസ്പദമായ രീതിയിൽ ഒരാൾ അടയ്ക്ക വിറ്റതായി അറിവായി.

ഇതിനെ തുടർന്ന്, ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോളാണ് പ്രതി പൊലീസിനോട് മോഷണം സമ്മതിച്ചത് മോഷണമുതൽ കൊണ്ട് പോയ സ്‌കൂട്ടർ പൊലീസ് കസ്റ്റഡിയിലെത്തിയിട്ടുണ്ട്. പ്രതിക്ക് മുൻപും വഴിക്കടവ് സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്. ഈ കേസിലെ പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത് വഴിക്കടവ് പൊലീസ് സബ്ബ് ഇൻസ്പെക്ടർ ഒ.കെ വേണു, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മനോജ് . കെ, പൊലീസുകാരായ റിയാസ് ചീനി, പ്രശാന്ത് കുമാർ എസ്, ജോബിനി ജോസഫ് എന്നിവരാണ്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.