ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം.

വോട്ടര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.

പോളിംഗ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ഒരേസമയം മൂന്ന് വോട്ടര്‍മാര്‍ക്ക് മാത്രം പ്രവേശനം. ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാമെങ്കിലും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകം ക്യൂ ഉണ്ടാകും. ബൂത്തില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖ കാണിച്ച് ബോധ്യപ്പെടുത്തണം. വോട്ടര്‍മാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. തിരിച്ചറിയല്‍ വേളയില്‍ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക് മാറ്റാം. രജിസ്റ്ററില്‍ ഒപ്പും വിരലടയാളവും പതിക്കണം. വോട്ടര്‍മാരുടെ വിരലില്‍ ശ്രദ്ധാപൂര്‍വ്വമായിരിക്കും മഷി പുരട്ടുക.

 

ഒരു പോളിംഗ് സ്റ്റേഷനില്‍ നാല് പോളിംഗ് ഉദ്യോഗസ്ഥരും ഒരു പോളിംഗ് അസിസ്റ്റന്റും ഒരു പോലീസ് ഉദ്യേഗസ്ഥനുമുണ്ടാകും. സ്ഥാനാര്‍ത്ഥികളുടെ ബൂത്ത് ഏജന്റുമാരുടെ എണ്ണം പത്തില്‍ കൂടാന്‍ പാടില്ല. പോളിംഗ് ഏജന്റുമാരുടെ ഇരിപ്പിടങ്ങള്‍ സാമൂഹ്യ അകലം പാലിച്ച് ക്രമീകരിക്കണം. വോട്ടെടുപ്പിന് മുന്‍പ് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകള്‍ അണുവിമുക്തമാക്കും. ബൂത്തിന് പുറത്ത് വെള്ളം, സോപ്പ് എന്നിവയും ബൂത്തിനകത്ത് സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണം. ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും പോളിംഗ് അസിസ്റ്റന്റുമാരാണ് സാനിറ്റൈസര്‍ വിതരണം ചെയ്യുക. പോളിംഗ് ഉദ്യോഗസ്ഥര്‍ ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍, കയ്യുറ എന്നിവ ധരിക്കണം. ബൂത്തിന് മുന്‍പില്‍ വോട്ടര്‍മാര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് ക്യൂ നില്‍ക്കുന്നതിന് നിശ്ചിത അകലത്തില്‍ പ്രത്യേകം മാര്‍ക്ക് ചെയ്യണമെന്നാണ് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്‍ നിര്‍ദേശം.