എസ്.എസ്.എല്‍.സി മലപ്പുറം ജില്ലയില്‍ റെക്കോര്‍ഡ് വിജയം 99.39 വിജയശതമാനം

75,554 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി ഏറ്റവും കൂടുതല്‍ പേര്‍ എപ്ലസ് നേടിയത് ജില്ലയില്‍

കോവിഡ് പ്രതിസന്ധിക്കിടയിലും 2020-21 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലപ്പുറം ജില്ലയില്‍ റെക്കോര്‍ഡ് വിജയശതമാനം. 99.39 ശതമാനമാണ് വിജയം. സംസ്ഥാനത്ത് എല്ലാ വിഷയത്തിലും ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയവരും ഏറവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതും മലപ്പുറം ജില്ലയിലാണ്. 18,970 വിദ്യാര്‍ഥികളാണ് ജില്ലയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ചരിത്ര വിജയം സൃഷ്ടിച്ചിട്ടുള്ളത്. ഇതില്‍ 13,160 പെണ്‍കുട്ടികളും 5,810 ആണ്‍കുട്ടികളുമാണ്. ജില്ലയില്‍ പരീക്ഷയെഴുതിയ 76,014 വിദ്യാര്‍ഥികളില്‍ 75,554 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഉപരി പഠന യോഗ്യത നേടിയത്. അതില്‍ 38,274 ആണ്‍കുട്ടികളും 37,280 പെണ്‍കുട്ടികളുമാണ്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 99.87 ശതമാനവും തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 98.56 ശതമാനവും വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 99.18 ശതമാനവുമാണ് വിജയം. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 26,513 വിദ്യാര്‍ഥികളില്‍ 26,478 വിദ്യാര്‍ഥികള്‍ യോഗ്യത നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. തിരൂരില്‍ 15,754 വിദ്യാര്‍ഥികളില്‍ 15,527 വിദ്യാര്‍ഥികളും വണ്ടൂരില്‍ 15,055 വിദ്യാര്‍ഥികളില്‍ 14,931 വിദ്യാര്‍ഥികളുമാണ് യോഗ്യത നേടിയിട്ടുള്ളത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 7,838 വിദ്യാര്‍ഥികളും തിരൂരില്‍ 3,177 വിദ്യാര്‍ഥികളും വണ്ടൂരില്‍ 3,856 തിരൂരങ്ങാടിയില്‍ 4099 വിദ്യാര്‍ഥികളുമാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലാണ്. 2076 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്.